പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന് പുറത്ത് വലിയ ശബ്ദം കേട്ട്, പുറത്തിറങ്ങി നോക്കിയ ഷാനവാസ് കാർ കത്തുന്നതാണ് കണ്ടത്. പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. രണ്ട് മാസം മുമ്പ്, ഷാനവാസിൻരെ മറ്റൊരു കാറും തീവച്ച് നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശിയായ ഷാൻ എന്നയാളെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കാർ വാടകയ്ക്ക് കൊടുക്കാത്തതിൻറെ വൈരാഗ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ഷാൻ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും ഷാൻ ഭീഷണി മുഴക്കിയിരുന്നതായി ഷാനവാസ് പൊലീസിനോട് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയാണ് ഷാൻ. പെട്രോൾ നിറച്ചുകൊണ്ട് വന്ന കുപ്പിയും തീപ്പെട്ടിയും കത്തിനശിച്ച കാറിനടത്തു നിന്ന് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്ത് പരിശോധന നടത്തി. വിരലടയാളം ശേഖരിച്ചു. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി. ഷാൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.