അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യൻ ഫോറിൻ പോളിസിയെ അടിയറവ് വെച്ചതിന്‍റെ പരിണിതഫലമാണിതെന്നും ഇതിനെല്ലാം ബലിയാടാകുന്നത് ഇന്ത്യൻ സൈനികരാണെന്നും കേണൽ മോഹനൻ പിള്ള

തിരുവനന്തപുരം: 2500 പട്ടാളക്കാരെ ഒരുമിച്ച് കൊണ്ട് ചട്ടവിരുദ്ധമെന്നും അത് സൈന്യത്തിന്‍റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംങ് പ്രൊസീജ്യറിന് എതിരാണെന്നും പ്രതിരോധവിദഗ്ധൻ കേണൽ മോഹനൻ പിള്ള. ഒരു വണ്ടി കോൺവോയിൽ കൊണ്ട് പോകണമെങ്കിൽ ഇരുപത് അല്ലെങ്കിൽ ഇരുപത്തിരണ്ട് ആളെയാണ് കൊള്ളിക്കേണ്ടതെന്നും എന്നാൽ പുൽവാമയിൽ ഒരു വണ്ടിയിൽ എങ്ങനെ ഇത്രയും ആളുകളെ കുത്തി നിറച്ചുവെന്നും മോഹനൻ പിള്ള പറഞ്ഞു. തീവ്രവാദികൾ തീക്കൊള്ളിയിട്ട് തല ചൊറിഞ്ഞുവെന്നും അതിന്‍റെ ഫലം അവ‍ർ ഉടൻ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു മോഹനൻ പിള്ളയുടെ പ്രതികരണം.

ഇന്ത്യയുടെ വിദേശകാര്യ നയത്തിന്‍റെ ശക്തമായ പരാജയമാണിതെന്നും മോഹനൻ പിള്ള അഭിപ്രായപ്പെട്ടു. അമേരിക്ക നൈസായി അഫ്ഗാനിസ്ഥാനിൽ നിന്ന് തലയൂരിയത് പാക്കിസ്ഥാനെ സംബന്ധിച്ചെടത്തോളം അഫ്ഗാൻ ബോർ‍ഡർ സ്വതന്ത്രമാക്കിയിട്ടാൽ മാത്രം മതി എന്ന സൗകര്യത്തിലേക്കെത്തിച്ചു. അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യൻ ഫോറിൻ പോളിസിയെ അടിയറവ് വെച്ചതിന്‍റെ പരിണിതഫലമാണിതെന്നും ഇതിനെല്ലാം ബലിയാടാകുന്നത് സൈനികരാണെന്നും മോഹനൻ പിള്ള വ്യക്തമാക്കി. 

ഭീകരവാദികൾ ആക്രമണം നടത്തുന്നത് ഏറ്റവും പാകമായ സമയത്താണെന്നും രാഷ്ട്രീയന്തരീക്ഷം അൽപം അയഞ്ഞ സമയത്താണ് അവർ ആക്രമണം നടത്തിയതെന്നും മോഹനൻപിള്ള പറഞ്ഞു. കാശ്മീരിനെ സംബന്ധിച്ചെടത്തോളം പ്രദേശിക പിന്തുണ ഇല്ലാതെ ഒരു കാര്യവും നടക്കില്ലെന്നതും ഈ വിഷയത്തിൽ പരിഗണിക്കേണ്ട കാര്യമാണെന്നും മോഹനൻപിള്ള കൂട്ടിച്ചേർത്തു.