കോഴിക്കോട് നഗരത്തിലെ ഭക്ഷണ പെരുമ നിലനിര്‍ത്തുന്ന പ്രമുഖ ഹോട്ടലുകളുടെ വിവിധ ആങ്കിളുകളില്‍ നിന്നുള്ള കാരിക്കേച്ചറുകളാണ് ഇദ്ദേഹം തയ്യാറാക്കുന്നത്.

കോഴിക്കോട്: സൗഹാര്‍ദ്ദത്തിന്റെയും സംഗീതത്തിന്റെയും നാടായ കോഴിക്കോട് സല്‍ക്കാരമൊരുക്കുന്ന ഊട്ട്പുരകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് വിരല്‍തുമ്പിലെ വിസ്മയം കൊണ്ട് സ്‌നേഹോപഹാരം തീര്‍ക്കുന്നു. വിശക്കാത്ത നഗരം എന്ന നന്മയുടെ ആശയം നടപ്പാക്കുന്ന കോഴിക്കോട്ടെ ഭക്ഷണ പെരുമ ലോകത്തിന് മുമ്പിലെത്തിച്ച ഹോട്ടലുകളുടെ മേന്മക്കുള്ള അംഗീകാരമായി ലൈവ് ബില്‍ഡിങ് കാരിക്കേച്ചര്‍ വരച്ച് ആദരവ് നല്‍കുകയാണ് ദിലീഫ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് പത്ത് മുതല്‍ 20 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ലൈവ് കാരിക്കേച്ചര്‍ യജ്ഞം ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കൂടിയായ ദിലീഫ് ആരംഭിച്ചിരിക്കുന്നത്. 

കോഴിക്കോട് നഗരത്തിലെ ഭക്ഷണ പെരുമ നിലനിര്‍ത്തുന്ന പ്രമുഖ ഹോട്ടലുകളുടെ വിവിധ ആങ്കിളുകളില്‍ നിന്നുള്ള കാരിക്കേച്ചറുകളാണ് ഇദ്ദേഹം തയ്യാറാക്കുന്നത്. ഹോട്ടല്‍ പാരഗണ്‍, റഹ്മത്ത് ഹോട്ടല്‍ എന്നിവയുടെന് സമീപത്ത് നിന്നും ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് ബീച്ച് ഹോട്ടലിന് സമീപത്തുമായി ദിലീഫ് കാരിക്കേച്ചര്‍ രചന നടത്തുന്നത്. അരമണിക്കൂര്‍ കൊണ്ട് ഒരു കാരിക്കേച്ചര്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ രചന. 

കോഴിക്കോട്ടെ ബോംബെ ഹോട്ടല്‍, റഹ്മത്ത് ഹോട്ടല്‍, സാഗര്‍, ആദാമിന്റെ ചായക്കട, അമ്മ മെസ്, ദേ പുട്ട്, ബീച്ച് ഹോട്ടല്‍, സൈന്‍സ് ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളും കോഴിക്കോട്ടെ വിവിധ തട്ടുകടകളും ക്യാന്‍വാസില്‍ പകര്‍ത്തും. മാര്‍ച്ച് 21 മുതല്‍ 31 വരെ കോഴിക്കോട് അഡ്രസ് മാളില്‍ ഹോട്ടല്‍ കാരിക്കേച്ചറുകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും. ഏഴ് പതിറ്റാണ്ടിലേറെയായി കോഴിക്കോട് രുചി ഭേദങ്ങള്‍ നല്‍കുന്ന പാരഗണ്‍ ഹോട്ടലിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയാണ് ദിലീഫ് ഹോട്ടല്‍ കാരിക്കേച്ചര്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ ഏറ്റവും വലിയ കാരിക്കേച്ചര്‍ ഒരുക്കിയും ഭീമന്‍ ഷട്ടില്‍ റാക്കറ്റ്, വലിയ സൈക്കിള്‍ എന്നിവ ഒരുക്കിയും ഗെന്നിസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ആളാണ് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ്.