നിപ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ  ക്രൈംബ്രാഞ്ച് കേസെടുത്തു

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നതിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. ആരോഗ്യ വകുപ്പിന്‍റെ പരാതിയില്‍ ക്രൈം ബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സംസ്ഥാനത്തിൻറെ പേര് മോശമാക്കാൻ ശ്രമിക്കുകയും ചെയ്തിന് ഐടി ആക്ടിലെയും പൊലീസ് ആക്ടിലെ​യും വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പ് നൽകിയ പരാതിയെ തുടർന്ന് കേസെടുക്കാൻ ക്രൈം ബ്രാഞ്ചിന് ഡിജിപി നിർദ്ദേശം നൽകിയിരുന്നു. നിലവില്‍ കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. തെറ്റായ സന്ദേശങ്ങളും വീഡിയോയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ക്രൈം ബ്രാഞ്ച് മേധാവ മുഹമ്മദ് യാസിൽ പറഞ്ഞു.

അതേസമയം, നിപ വൈറസിനെകുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തിയ രണ്ട് പേർക്കെതിരെ തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. പ്രകൃതി ചിക്തസകരെന്ന് അവകാശപ്പെടുന്ന ചേർത്തല സ്വദേശി മോഹനൻ വൈദ്യർ, ജേക്കബ് വടക്കാഞ്ചേരി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി.

നിപ വൈറസ് കണ്ടെത്തിയ പേരാമ്പ്രയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച മാങ്ങയുടെ ബാക്കിയെന്ന് അവകാശപ്പെട്ടാണ് മോഹനൻ വൈദ്യർ പഴങ്ങൾ കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഈ മേഖലയിൽ നിന്ന് ഇത്തരത്തിൽ നിലത്ത് കാണപ്പെടുന്ന പഴ വർഗങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ നൽകിയ മുന്നറിയിപ്പിനെ ഇയാൾ വീഡിയോയിൽ വെല്ലുവിളിക്കുകയാണ്.

രണ്ടാമത്തെ പ്രകൃതി ചികിസ്തക്കാരൻ കുറേക്കൂടി വലിയ വെല്ലുവിളിയാണ് നടത്തുന്നത്.നിപ എന്ന പേരിൽ ലോകത്ത് ഒരു വൈറസ് ഇല്ലെന്നും ഇതിന് പിന്നിൽ ആരോഗ്യ വകുപ്പും മരുന്നു കമ്പനികളും തമ്മിലുള്ള ഗൂഡാലോചനയാണെന്നുമാണ് അവകാശപ്പെടുന്നത്. രോഗ പ്രതിരോധത്തിനായി സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് ഇതെല്ലാം തട്ടിപ്പാണെന്ന പ്രചരണം.സംഭവത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. തെറ്റായ പ്രചണക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഡിജിപിയും അറിയിച്ചിരുന്നു.