ഗണേഷ് കുമാറിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക് പരസ്യമായി ഗണേഷ് മാപ്പ് പറയണമെന്ന് പരാതിക്കാർ
കൊല്ലം: ഗണേഷ് കുമാർ എംഎൽഎക്കെതിരായ കേസ് ഒത്തുതീർപ്പിലേക്ക്. അഞ്ചൽ സംഭവം ഒത്തുതീർക്കാൻ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമവായചർച്ച തുടങ്ങി. മധ്യസ്ഥരായി എന്‍എസ്എസ് നേതൃത്വവും ഉണ്ട്. ചർച്ച പരാതിക്കാർ സ്ഥിരീകരിച്ചു. പരസ്യമായി ഗണേഷ് മാപ്പ്
പറയണമെന്ന് പരാതിക്കാർ ഉപാധി വച്ചുവെന്നാണ് സൂചന.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതിക്കൂട്ടിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചു. കാറില്‍ നിന്ന് ഇറങ്ങിവന്ന ഗണേഷ് പിടിച്ച് തള്ളിയെന്നും അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് ആരോപിച്ചിരുന്നു. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് അഞ്ചല്‍ പൊലീസ് ഗണേഷിനും ഡ്രൈവറിനുമെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന വാദവുമായി എംഎല്‍എയുടെ ഡ്രൈവറും ഇന്നലെ രംഗത്തെത്തി. എംഎല്‍എയും ഡ്രൈവറും പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തിയിരുന്നു.
