വീണ്ടും ഒളിച്ചുകളിച്ച് പൊലീസ്; ഗണേഷ് കുമാറിനെതിരായ നടപടികൾ വൈകിപ്പിച്ചു
തിരുവനന്തപുരം: അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാറിനെ സഹായിച്ച് പൊലിസ്. ഗണേഷ് കുമാർ എംഎല്‍എ യുവാവിനെ മർദിച്ച കേസിൽ അന്വേഷണം ഇഴയുകയാണ്. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണസംഘം ഇതുവരെ വാങ്ങിയില്ല.
ചൊവ്വാഴ്ച വൈകിട്ടു തന്നെ പുനലൂര്‍ കോടതിയില്‍ രഹസ്യമൊഴി എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും പൊലീസിലെ കോര്‍ട്ട് ഡ്യൂട്ടി ഓഫീസര്‍ കോടതിയിലെത്തിയിട്ടും മൊഴിപ്പകര്‍പ്പ് വാങ്ങിയില്ല. എന്നാല്‍ മൊഴിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഗണേഷ് കുമാറിനെതിരെ കേസെടുത്തതടക്കമുള്ള വിഷയത്തില്‍ പൊലീസ് പക്ഷപാതം കാണിച്ചെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ആദ്യം കേസ് നല്‍കിയിട്ടും എംഎല്‍എയുടെ കേസ് ഒന്നാമതായും പരാതിക്കാരുടെ കേസ് കൗണ്ടര്‍ കേസായിട്ടുമായിരുന്നു രജിസ്റ്റര്‍ ചെയ്തത് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസിന്‍റെ പുതിയ നടപടി.
