ഗണേഷ് കുമാറിനെതിരായ കേസ് പിന്‍വലിച്ചു

കൊല്ലം: കെബി ഗണേഷ് കുമാര്‍ എംഎല്‍എ അഞ്ചലില്‍ യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസില്‍ ഇരു കൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചു. ഗണേഷ് കുമാറിന്‍റെ പിഎ പ്രദീപും ഷീനയും മകൻ അനന്തകൃഷ്ണനും സ്റ്റേഷനിലെത്തി സംഭവത്തില്‍ മൊഴി നല്‍കി. കേസ് പൊലീസ് സ്റ്റേഷന് പുറത്ത് ചര്‍ച്ച നടത്തി ഒത്ത് തീര്‍പ്പായെന്ന് പറയുമ്പോഴും ഇരുകൂട്ടരും പൊലീസിന് നല്‍കിയ പരാതി പിൻവലിക്കാൻ തയ്യാറായിരുന്നില്ല. 

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്ന കാര്യം ഷീന നേരിട്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഷീന പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന ഷീനയുടെ രഹസ്യമൊഴി കോടതിയില്‍ നിന്നും കൈപ്പറ്റാൻ ആദ്യം മടികാണിച്ച പൊലീസ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച അത് വാങ്ങുകയായിരുന്നു.