ഗണേഷ് കുമാറിനെതിരായ കേസ് ഇന്ന് ഒത്തുതീര്‍പ്പാക്കും
- എന്‍.എസ്.എസിന്‍റെ താലൂക്ക് അംഗങ്ങളും അകന്ന ബന്ധുകളുമാണ് ഗണേഷ് കുമാറും ഷീനയും ഇങ്ങനെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും സമുദായനേതാക്കളും നടത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് കേസ് അട്ടിമറിക്കാന്‍ വഴിയൊരുക്കുന്നത്.
കൊല്ലം: കെബി ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് പൊലീസ് പിന്തുണയോടെ അട്ടിമറിക്കുന്നു..പരാതിക്കാരിയുടെ രഹസ്യമൊഴി കൈയില്‍ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എംഎല്‍എയ്ക്കെതിരെ പൊലിസ് കേസെടുത്തിട്ടില്ല.അതേസമയം ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേസ് ഒത്ത് തീര്‍ത്ത് ഗണേഷിനെ രക്ഷിക്കാനാണ് ശ്രമം.
ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്ന കാര്യം ഷീന നേരിട്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഷീന പറയുന്നു. ഇതല്ലാതെ വേറെ വഴിയില്ല. കേസ് അവസാനിപ്പിക്കണം എന്നാണ് കുടുംബാംഗങ്ങളെല്ലാം ആവശ്യപ്പെടുന്നത്. നാട്ടിലെത്തിയ ഭര്‍ത്താവ് ഇപ്പോള്‍ ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടുണ്ട്. മകന്‍റെ ഭാവിയെ ഓര്‍ത്താണ് കേസില്‍ നിന്നും പിന്മാറുന്നതെന്നും ഷീന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കേരള കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കള്‍ നേരത്തെ അഞ്ചലിലെ വീട്ടിലെത്തി ഷീനയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട് വിദേശത്തുള്ള ഷീലയുടെ ഭര്‍ത്താവ് നാട്ടിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തേയും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഷീനയുടേയും കുടുംബത്തിന്‍റേയും തീരുമാനം.
ഈ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. അഞ്ചലിലെ എന്‍.എസ്.എസ് ഭാരവാഹികള്‍ വഴി ബാലകൃഷ്ണപ്പിള്ള നടത്തിയ ഇടപെടലിലൂടെയാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നത്. കേസുണ്ടെങ്കില്‍ ഷീനയുടെ മകനും കേസിലെ മുഖ്യസാക്ഷിയുമായ അനന്തകൃഷ്ണന് വിദേശത്ത് പോകാനും മറ്റുമുള്ള ബുദ്ധിമുട്ടുകളും പ്രാദേശിക നേതാക്കളുടേയും എന്‍.എസ്.എസ് നേതൃത്വത്തിന്‍റേയും നിരന്തരമായുള്ള ഇടപെടലുമാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിലേക്ക് നീങ്ങുന്നത്.
എന്‍.എസ്.എസിന്‍റെ താലൂക്ക് അംഗങ്ങളും അകന്ന ബന്ധുകളുമാണ് ഗണേഷ് കുമാറും ഷീനയും ഇങ്ങനെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും സമുദായനേതാക്കളും നടത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് കേസ് അട്ടിമറിക്കാന്‍ വഴിയൊരുക്കുന്നത്. ചെങ്ങന്നൂരിലുള്ള ഷീലയുടെ പിതൃസഹോദരന്‍മാരുടെ ഇടപെടലും കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ നിര്‍ണായകമായി. ഇന്ന് ഉച്ചയ്ക്ക് ഇവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ ധാരണ. ഇപ്പോള്‍ നാട്ടിലുള്ള ഷീലയുടെ ഭര്‍ത്താവ് തിങ്കളാഴ്ച്ച രാവിലെ തിരിച്ചു പോകും എന്നതിനാല്‍ ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും.
അതേസമയം എംഎല്‍എയ്ക്കായി നടപടികള്‍ പരാമവധി വൈകിപ്പിച്ച് ഒത്ത് തീര്‍പ്പിന് കളമൊരുക്കുകയാണ് പൊലീസ്.കൈയ്യേറ്റം ചെയ്യുകയും അസഭ്യ പറയുകയും ചെയ്തുവെന്ന ഷീനയുടെ രഹസ്യമൊഴി കോടതിയില്‍ നിന്നും കൈപ്പറ്റാൻ ആദ്യം മടികാണിച്ച പൊലീസ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച അത് വാങ്ങി.
അതിന്ശേഷം24 മണിക്കൂറും കഴിഞ്ഞു.പക്ഷേ ഒന്നും സംഭവച്ചില്ല. ഗണേഷിന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതിന് പകരം കേസ് ഒത്ത് തീര്‍ക്കാൻ പരമാവധി സഹായം നൽകുകയാണ് പൊലീസ് ഇപ്പോൾ. അതിന്‍റെ ഭാഗമായി രഹസ്യമൊഴി ഇന്നലെ വൈകിട്ട് കൈപ്പറ്റിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ സതികുമാര്‍ അവധിയില്‍ പോയി കേസ് ഇന്ന് ഒത്തുതീര്‍പ്പാക്കും എന്നിരിക്കേ അദ്ദേഹം എന്ന് ജോലിയില്‍ തിരികെ പ്രവേശിക്കും എന്നറിയില്ല.