നാല് കേസുകളിലായി അറസ്റ്റിലായ 14 പ്രതികളും എസ്‍ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

മഹാരാജാസ് കോളേജിലെ കൊലപാതകത്തിന് പിറകിൽ പ്രൊഫഷണൽ സംഘമെന്ന പൊലീസ് നിഗമനത്തിന് പിന്നാലെ, കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ സമഗ്രാന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. കണ്ണൂരിൽ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ മുഴുവൻ പ്രതികളായത് എസ്‍ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

ആർഎസ്എസ് പ്രവർത്തകൻ സുശീൽകുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനൊപ്പം ശസ്ത്രക്രിയാ ബ്ലേഡ് കൊണ്ട് കുടൽമാല കീറിയത് കഴിഞ്ഞ വർഷം സെപ്‍തംബറിൽ. സുശീൽകുമാർ ഇന്നും വിശ്രമത്തിലാണ്. അഴീക്കോട് രണ്ട് സിപിഎം പ്രവർത്തകരെ മാരകമായി മുറിവേൽപ്പിച്ചതും ഇതേസമയം തന്നെ. കടാങ്കോട് വെച്ച് ലീഗ് പ്രവർത്തകൻ ഷരീഫിന്റെ വയറ് പിളർന്നത് ഡിസംബറിൽ. പരുക്കേറ്റ ആർക്കും ജീവിതം പഴയപടിയായില്ല. നാല് കേസുകളിലായി അറസ്റ്റിലായ 14 പ്രതികളും എസ്‍ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. സുശീൽകുമാറിനെ ആക്രമിച്ച കേസിൽ പ്രതിയായ റാസിഖ് എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിനെ കൊന്ന കേസിലും, ലീഗ് പ്രവർത്തകനെ കുത്തിയ കേസിലെ പ്രതി വസീം ആർഎസ്എസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതി. കേസുകളിലെ പരസ്‍പര ബന്ധവും സർജിക്കൽ ബ്ലേഡ് വിദഗ്ദമായി പ്രയോഗിക്കാനുള്ള പരിശീലനം ലഭിച്ചതും അന്വേഷിക്കണമെന്നാണ് ആവശ്യം.


ഈ കേസുകളിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും ബിജെപിയും നേരത്തെ രംഗത്തുണ്ട്. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വധിച്ച കേസിൽ പ്രതികളായ മുഴുവൻ എസ്‍ഡിപിഐക്കാരെയും പിടികൂടിയില്ലെന്നാരോപിച്ച് ബിജെപി സമരത്തിലുമാണ്.