തിരുവനന്തപുരം: മൈക്രോഫിനാൻസിംഗ് തട്ടിപ്പ് കേസിൽ വെളളാപ്പളളി നടേശൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് ഡയറക്ടർ ഉത്തരവിട്ടു. വെളളാപ്പളളി നടേശനെതിരെ ഈ വെള്ളിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആര്‍ സമർപ്പിക്കും .

മൈക്രോ ഫിനാൻസ് ഇടപാടിൽ അഞ്ചുകോടി രൂപയുടെ അഴിമതി നടന്നെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലുളളത്. 80 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. വി എസിന്റെ ആരോപണത്തിൽ കഴന്പുണ്ടെങ്കിൽ പരാതിയിൽ പറയുന്ന നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി നിർദ്ദേശവും നൽകിയിരുന്നു. പിന്നോക്ക ക്ഷേമ കോർപ്പറേഷൻ 3ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ 13ശതമാനത്തിന് മൈക്രോ ഫിനാൻസ് വഴി വെളളാപ്പളളി നടേശൻ മറിച്ചു നല്‍കിയെന്നാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തിൽ വെളളാപ്പളളി ഉൾപ്പെടെുളളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കോർപ്പറേഷന്റെ ജില്ലാ ഓഫീസർമാരുടെ മൊഴിയും ക്രമക്കേട് നടന്നതായുളള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും വിജിലൻസ് ശേഖരിച്ചു. വെളളാപ്പളളി ഉൾപ്പെടെയുളളവർക്കെതിരെ കേസ്സെടുക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അടുത്തമാസം 13ന് കോടതി കേസ് പരിഗണിക്കുന്പോൾ കേസിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. അന്നുതന്നെ തുടരന്വേഷണത്തിനുളള അനുമിയും വിജിലൻസ് നേടിയെടുക്കും