എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിക്കെതിരെ ദില്ലി പൊലീസ് കേസടുത്തു. സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എം.പി രവീന്ദ്ര ഗെയ്‌ക്കാവദിനെ ഇന്ത്യന്‍ എയര്‍‍ലൈന്‍സ് ഫെഡറേഷനും വിലക്കി.

ഇന്നലെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെ ബിസിനസ് ക്ലാസ് നല്‍കാത്തിനാണ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ ആര്‍. സുകുമാറിനെ, ഗെയ്‌ക്ക്വാദ് അടിച്ചസംഭവത്തിലാണ് ദില്ലി പൊലീസ് കേസെടുത്തത്. എയര്‍ ഇന്ത്യക്കെതിരെ രവീന്ദ്ര ഗെയ്‌ക്കാവദും പരാതി നല്‍കി. പരാതികള്‍ ക്രൈം ബ്രാ‌ഞ്ച് അന്വേഷിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഉള്‍പ്പടെ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികളുടെ സംഘടനയായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷനും ഗെയ്‌ക്കാവാദിനെ വിലക്കി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, ഗോഎയര്‍ എന്നീ കമ്പനികളും ഫെഡറേഷനില്‍ അംഗങ്ങളാണ്. 

സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഗെയ്‌ക്കാവ്ദ് ജീവനക്കാരനാണ് തന്നോട് ക്ഷമചോദിക്കേണ്ടതെന്നും പറഞ്ഞു. പാര്‍ലമെന്റംഗത്തില്‍ നിന്നും മോശം പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജര്‍ ആര്‍ സുകുമാര്‍ പ്രതികരിച്ചു. പാര്‍ലമെന്റിന് പുറത്ത് നടന്ന സംഭവമായതിനാല്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സ്‌പീക്കര്‍ സുമിത്ര മഹാജന്‍, പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് അറിയിച്ചു. സംഭവത്തെ പ്രതിപക്ഷ പാര്‍ട്ടികളും അപലപിച്ചു.