പാർട്ടി പ്രവർത്തകയ്ക്ക് പീഡനം; ഉത്തരാഖണ്ഡ് മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്
'സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് ഞാൻ പാർട്ടിക്ക് പരാതി നൽകിരുന്നു. എന്നാൽ അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. എന്റെ ജീവനിൽ എനിക്ക് പേടിയുണ്ട്. പക്ഷേ അയാൾക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം'- പരാതിക്കാരി വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.
ഡെറാഡൂൺ: പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉത്തരാഖണ്ഡിലെ മുൻ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്. സഞ്ജയ് കുമാർ എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
'സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് ഞാൻ പാർട്ടിക്ക് പരാതി നൽകിരുന്നു. എന്നാൽ അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. എന്റെ ജീവനിൽ എനിക്ക് പേടിയുണ്ട്. പക്ഷേ അയാൾക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം'- പരാതിക്കാരി വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. അശ്ലീല ചുവയുള്ള ടെക്സ്റ്റ് മെസേജുകളും ഇയാൾ അയക്കാറുണ്ടായിരുന്നുവെന്ന് യുവതി കൂട്ടിച്ചേർത്തു.
ഡെറാഡൂണിലെ ബൽബീറിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ച് ഇയാൾ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. ജോലി നൽകാമെന്ന വാഗ്ദാനം നൽകി സഞ്ജയ് യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പാർട്ടിയിൽ സഞ്ജയ്ക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതോടെ പാർട്ടി സഞ്ജയ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ആർ എസ് എസ് പ്രവർത്തകൻ കൂടിയായ സഞ്ജയ് കഴിഞ്ഞ ഏഴ് വർഷമായി സംഘടനയുടെ അധികാരസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ്.