കൊച്ചി: കെ എം മാണിക്കെതിരായ അഴിമതിക്കേസുകളിൽ വിജിലൻസിന് മെല്ലെപ്പോക്കെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ കെപി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാർകോഴ, ബാറ്ററി, നികുതിയിളവ് കേസുകളിൽ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് നിയമോപദേശം കൊടുത്തിട്ടും അന്വേഷണം അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് തിടുക്കമെന്ന് കെ പി സതീശൻ പറഞ്ഞു.
വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കെ.എം മാണിക്കെതിരായ കേസുകൾ അട്ടിമറിക്കപ്പെട്ടു
വെളിപ്പെടുത്തലുമായി സ്പെഷൽ പ്രോസിക്യൂട്ടർ കെ പി സതീശൻ രംഗത്തെത്തിയിരിക്കുന്നത്. ബാർ കോഴയിലടക്കം കെഎം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകളിൽ എൽഡിഎഫ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച മുതിർന്ന അഭിഭാഷകനാണ് കെ പി സതീശൻ.
വിജിലന്‍സ് മെല്ലെപോക്ക് തുടരുകയാണ്. തെളിവുള്ള കേസുകള്‍ കൂടി അവസാനിപ്പിക്കാനുള്ള ത്വരിതനീക്കമാണ് നടക്കുന്നത്. ഇപ്പോൾ തനിക്കൊന്നും അറിയില്ല. ബാറ്ററികേസിൽ കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു തന്‍റെ ശുപാർശ. എന്നാൽ കേസ് അവസാനിപ്പിച്ചെന്ന് താൻ പത്രത്തിലൂടെയാണ് അറിഞ്ഞത്.
ബാർ കോഴ കേസിൽ നിലവിലെ അന്വേഷൻ ഉദ്യോഗസ്ഥനാരെന്നുപോലും തനിക്കറിയില്ല. അടുത്തകാലത്ത് ഒരു ഫയലും താൻ കണ്ടിട്ടില്ല. കാര്യങ്ങളൊന്നും സുതാര്യമല്ല. കോഴി നികുതിയിളവ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായ തന്നെ അന്വേഷണ ഉദ്യഗോസ്ഥൻ വന്ന് കണ്ടിട്ടേയില്ല. കേസിന്‍റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ല. വിജിലൻസിലുളള സാധാരണ ജനങ്ങളുടെ വിശ്യാസമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുൻ സിബിഐ സ്പെഷൽ പ്രോസിക്യൂട്ടർ കൂടിയായ കെ പി സതീശൻ പറഞ്ഞു.
