നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ഡാനിഷ് എന്ന യുവാവ് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മുടക്കി എത്തി. ബിടെക് ബിരുദധാരിയായ താൻ സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഓസ്‌ട്രേലിയയിൽ നിന്ന് വൻ തുക ചെലവാക്കി എത്തി യുവാവ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിൽ അണിചേരാനായി ഒരു ലക്ഷത്തോളം രൂപയുടെ വിമാനടിക്കറ്റ് എടുത്താണ് ഇയാൾ തലസ്ഥാനത്ത് എത്തിയത്. പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ സാർത്ഥക് ഗോ സ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

താൻ വിദേശത്തുനിന്നാണ് എത്തിയതെന്ന് തെളിയിക്കാനായി ഇയാൾ തന്‍റെ ഓസ്‌ട്രേലിയൻ തിരിച്ചറിയൽ കാർഡും വീഡിയോയിൽ കാണിക്കുന്നുണ്ട്. മുഹമ്മദ് ഡാനിഷ് എന്നാണ് പ്രക്ഷോഭകന്‍റെ പേര്. തനിക്ക് നീറ്റ് പരീക്ഷയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയായ താൻ സർക്കാരിന്‍റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനാണ് എത്തിയതെന്നും ഇയാൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പതിനെട്ട് ദിവസമായി ഒരാൾ നിരാഹാര സമരം കിടന്നിട്ടും പ്രക്ഷോഭകരുമായി സംസാരിക്കാൻ പോലും അധികാരികൾ തയ്യാറാകാത്തതിനാലാണ് ഇത്രയും തുക ചിലവഴിച്ച് പ്രതിഷേധത്തിന്‍റെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ഡാനിഷ് കൂട്ടിച്ചേർത്തു.

View post on Instagram

പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ നടന്ന 'ചലോ സൻസദ്' മാർച്ചിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പുറത്തുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഡൽഹിയിൽ തടിച്ചുകൂടിയത്. തുടക്കത്തിൽ പൊലീസിന് പൂക്കൾ നൽകി സമാധാനപരമായി ആരംഭിച്ച സമരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയും ജന്ദർ മന്ദറിലെ സമരപന്തൽ പൊളിച്ചുമാറ്റുകയും ചെയ്തു.