ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എംഫിൽ, പിഎച്ച്ഡി പ്രവേശനത്തിൽ ജാതി വിവേചനം നടക്കുന്നതായി ആരോപണം.പ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന വൈവയിൽ ദളിതർക്കും മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും കുറവു മാർക്ക് നൽകുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഈ സംഭവത്തിൽ പ്രതിഷേധിച്ച പതിനൊന്നു വിദ്യാർത്ഥികൾ പതിനേഴു ദിവസമായി സസ്പെൻഷനിലാണ്.

എഴുപതു മാർക്കിന്‍റെ എഴുത്തു പരീക്ഷയുടെയും മുപ്പതു മാർക്കിന്‍റെ വൈവയുടെയും അടിസ്ഥാനത്തിലാണ് എംഫിൽ, പിഎച്ച്ഡി പഠനത്തിനു പ്രവേശനം ലഭിക്കുക. എന്നാൽ എഴുത്തു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷനു വൈവയിൽ വളരെ കുറവു മാർക്ക് നൽകി സർവ്വകലാശാല പ്രവേശനം നിഷേധിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോർട്ട് നൽകാൻ വൈസ് ചാൻസിലർ നിയോഗിച്ച സമിതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അക്കാദമിക് കൗൺസിൽ സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എഴുത്തു പരീക്ഷ യോഗ്യതാ പരീക്ഷ മാത്രമാണെന്നും പ്രവേശനം പൂർണ്ണമായും വൈവയുടെ അടിസ്ഥാനത്തിൽ നടത്താമെന്നുള്ള 2016ലെ യു ജി സി ഗസറ്റ് വിജ്ഞാപനം പ്രാവർത്തികമാക്കിയാൽ പ്രവേശനത്തിൽ കൂടുതൽ വിവേചനം നടക്കുമെന്നുമാണ് വിദ്യാർത്ഥികളുടെ പക്ഷം.

ഈ വിവേചനത്തിനെതിരെ പ്രതിഷേധിച്ച പതിനൊന്നു വിദ്യാർത്ഥികൾ ഡിസംബർ ഇരുപത്തിയേഴാം തീയതി മുതൽ സസ്പെൻഷനിലാണ്. ഒരുതരത്തിലുള്ള അന്വേഷണവും നടത്താതെയാണ് സസ്പെന്റ് ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.