സ്‌ട്രൈക്കര്‍മാരുടെ പരുക്ക് ഉറുഗ്വെയ്ക്ക് ആശങ്കയാവുകയാണ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ എഡിസൺ കവാനിക്ക് പിന്നാലെ സ്ട്രൈക്കർ ലൂയി സുവാരസിന്‍റെ പരിക്കും ഉറുഗ്വെയ്ക്ക് തലവേദനയാവുകയാണ്. ഫ്രാൻസിനെതിരായ ക്വാർട്ടർ പോരാട്ടത്തിന് മുന്നോടിയായുളള പരിശീലന ക്യാംപിൽ നിന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. താരം പിന്നീട് പരിശീലനം നടത്തിയെങ്കിലും വലതുകാലിലെ പരിക്ക് സാരമുളളതാണെന്നാണ് സൂചന. പോർച്ചുഗലിനെതിരായ പ്രീ ക്വാർട്ടറിനിടെ പരിക്കേറ്റ് പിന്മാറിയ കവാനി ഇന്നലെയും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. പോര്‍ച്ചുഗലിനെതിരെ മിന്നും ഫോമിലായിരുന്ന കവാനി ഇരട്ട ഗോളുകള്‍ നേടിയിരുന്നു. ഇരുവരുടെയും സാന്നിധ്യം ലോകകപ്പില്‍ ഉറുഗ്വെയ്ന്‍ കുതിപ്പില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ ഇരുവര്‍ക്കും നഷ്ടമായാല്‍ ഉറുഗ്വെയ്ക്ക് ഫ്രഞ്ച് കടമ്പ എളുപ്പമാകില്ല.