ബിഷപ്പിനും കന്യാസ്ത്രീക്കും വേണ്ടി പ്രാർഥിക്കുന്നുവെന്ന് സിബിസിഐ
ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
ദില്ലി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മാരത്തണ്‍ ചോദ്യം ചെയ്യലുകള്‍ ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും സത്യം പുറത്തുവരുമെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സിബിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.
തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി. ചോദ്യം ചെയ്യല്ലില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നല്‍കിയിരുന്നു.
പിന്നീട് ഈ മൊഴികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്‍റെ പ്രതിരോധം പൊലീസ് തകര്‍ത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.