കൊച്ചി: ജിപ്സം വിൽപനയിലെ ക്രമക്കേടുകളുടെ പേരിൽ ഫാക്ട് സിഎംഡിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിലെ റെയ്ഡിൽ ഫാക്ട് ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടിൽ നിന്ന് പണമിടപാടുകളുടെ രേഖകളും അനധികൃതമായി സൂക്ഷിച്ച മാൻതോലും കണ്ടെടുത്തു.
ഫാക്ട് സിഎംഡി ജയ്‍വീർ ശ്രീവാസ്തവ ഹൈദരബാദ് ആസ്ഥമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് 1000രൂപ വിലയിലുളള ജിപ്സം 130 രൂപയ്ക്ക് വിറ്റുവെന്നാണ് കേസ്.ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ രാവിലെ ആറ് മണി മുതൽ ഫാക്ട് സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഫിനാൻസ് ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടിൽ നിന്നാണ് പണമിടപാടുകളുടെ രേഖകൾ കണ്ടെടുത്ത്.ആറ് അക്കൗണ്ടുകളിലായി ഇയാൾക്ക് 85 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം ഉള്ളതായി സിബിഐ കണ്ടെത്തി. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മാൻതോൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. 2015ല്‍ സ്വകാര്യകന്പനിയുമായുണ്ടാക്കിയ കരാര്‍ വഴി ഫാക്ടിന് വൻ സാന്പത്തിക നഷ്ടമുണ്ടായി. 100 കോടി രൂപയുടെ അഴിമതിയാണ് ജിപ്സം കരാറിൽ നടന്നിട്ടുള്ളതെന്നാണ് സിബിഐ പറയുന്നത്. 2011-12 കാലഘട്ടത്തിൽ ജിപ്സം വിൽപനയിലൂടെ 20 കോടി രൂപയുടെ ലാഭം കൈവരിച്ച ഫാക്ടിന് ഈ സാമ്പത്തിക വര്‍ഷം കിട്ടിയത് വെറും 6 കോടി.
വളം വിൽപനയിലൂടെ കനത്ത നഷ്ടത്തിലായിരുന്നു കമ്പനി പ്രതിസന്ധി മറികടന്നത് ജിപ്സം വിൽപനയിലൂടെയായിരുന്നു. എന്നാൽ , ജിപ്സം വിൽപനയിലും നഷ്ടം വന്നതോടെ, ഫാക്ട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ കേന്ദ്ര രാസവള മന്ത്രാലയം ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലും വലിയക്രമക്കേട് കണ്ടെത്തിയിരുന്നു.
