അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട്: ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തുടങ്ങി. 3600 കോടി രൂപയുടെ ഇടപാടിൽ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.
ദില്ലി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തുടങ്ങി. 3600 കോടി രൂപയുടെ ഇടപാടിൽ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ സിബിഐ കണ്ടെത്തിയിരുന്നു.
മിഷേലിന്റെ ഒരു ഡയറിയും ഇതിൽ പെടും. ഇതിൽ സ്വന്തം കയ്യക്ഷരത്തിൽ പണം കൊടുത്തവരുടെ പേരുകൾ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആർ, പിഒഎൽ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ ആരായുന്നത്. രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നു കരാർ നൽകിയത്.
ഇതിൽ ഫാമിലി എന്നത് സോണിയാ ഗാന്ധിയുടെ കുടുംബമാണെന്നും എപി എന്നത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേൽ ആണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.