വാലെന്റൈൻസ് ദിനം 'സഹോദരി ദിന'മായി ആഘോഷിക്കുക: പർദ്ദ സമ്മാനമായി നൽകാം; ഉത്തരവിറക്കി പാകിസ്താനിലെ സർവകലാശാല
അന്നേദിവസം ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്കാർഫോ പർദ്ദയോ സമ്മാനമായി നൽകാവുന്നതാണ്. ഉത്തരവ് ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കുന്നതാണെന്നും പാകിസ്താന്റേയും ഇസ്ലാമിന്റേയും സംസ്ക്കാരത്തിന് യോജിക്കുന്നതാണെന്നും രൺധാവ പറഞ്ഞതായി പാകിസ്താനിലെ ഇംഗ്ലീഷ് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്ലാമാബാദ്: വാലെന്റൈൻസ് ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 'സഹോദരി ദിന'മായി ആഘോഷിക്കാൻ ഉത്തരവിറക്കി പാകിസ്താനിലെ ഫൈസലാബാദ് കാർഷിക സർവകലാശാല. സർവകലാശാല വൈസ് ചാൻസലറായ സഫർ ഇക്ബാൽ രൺധാവയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അന്നേദിവസം ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്കാർഫോ പർദ്ദയോ സമ്മാനമായി നൽകാവുന്നതാണ്. ഉത്തരവ് ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കുന്നതാണെന്നും പാകിസ്താന്റേയും ഇസ്ലാമിന്റേയും സംസ്ക്കാരത്തിന് യോജിക്കുന്നതാണെന്നും രൺധാവ പറഞ്ഞതായി പാകിസ്താനിലെ ഇംഗ്ലീഷ് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിർദ്ദേശം എത്രമാത്രം പ്രയോഗികമാക്കാൻ കഴിയുമെന്നതിന് വിസി അടക്കമുള്ള സർവകലാശാല അധികൃതർക്ക് ഉറപ്പൊന്നുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാകിസ്താനിലെ ഇസ്ലാം മതവിശ്വാസികളായ ചിലർക്ക് വാലെന്റൈൻസ് ദിനം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. അങ്ങനെ അവിടെയൊരു ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിൽ അതൊരു അവസരമാണ്. പാകിസ്താനിൽ എത്രമാത്രം സഹോദരിമാർ സ്നേഹിക്കപ്പെടുന്നവരാണെന്ന് 'സഹോദരീ ദിനം' ആഘോഷിക്കപ്പെടുന്നതിലൂടെ ആളുകൾക്ക് മനസ്സിലാകും. ഇതൊരു സോഫ്റ്റ് ഇമേജ് രൂപപ്പെടുത്തിയെടുക്കുന്നതിന് സഹായിക്കും. ഇത് ലിംഗ ശാക്തീകരണത്തിന്റെ യുഗമാണ്. പാശ്ചാത്യ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഏറ്റവും മികച്ച ലിംഗ ശാക്തീകരണവും ജോലിയുമൊക്കെ ഉള്ളത് നമ്മുടെ മതത്തിലും സംസ്കാരത്തിലുമാണെന്നും വിസി പറഞ്ഞു.
പാകിസ്താനിൽ വാലെന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഇതാദ്യമായല്ല. 2017, 2018 വർഷങ്ങളിലെ വാലെന്റൈൻസ് ദിനാഘോഷങ്ങൾക്ക് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. വാലെന്റൈൻസ് ദിനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കൊടുക്കുന്നതിന് മാധ്യമങ്ങൾക്കും കോടതി വിലക്കേർപ്പെടുത്തി.