ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും
ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കിയാണ് 100 കോടി ചെലവിൽ സർക്യൂട്ട് ഉണ്ടാക്കുന്നത്. പദ്ധതിയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കവെയാണ് തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കവെയാണ് തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കിയാണ് 100 കോടി ചെലവിൽ സർക്യൂട്ട് ഉണ്ടാക്കുന്നത്. നിർവ്വഹണ ഏജൻസിയായി കെടിഡിസിയെ നിയോഗിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
സംസ്ഥാനത്തിന്‍റെ നിർദേശം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ (ഐടിഡിസി) നിർവ്വഹണ ചുമതല ഏൽപ്പിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം അറിയക്കുകയും ചെയ്തു. കേരളം രൂപം നൽകിയ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയിൽ ക്ഷണിച്ചില്ലെന്നും സംസ്ഥാന സർക്കാർ പരാതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിൽ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. നിർവ്വഹണ ഏജൻസിയെ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനം പല കേന്ദ്ര പദ്ധതികളോടും മുഖം തിരിഞ്ഞുനിൽക്കുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.