തെരഞ്ഞെടുപ്പ് ഫലം വന്നതിനെ പിന്നാലെ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രവിശങ്കര്‍പ്രസാദിന്റെ മുന്നറിയിപ്പ്. ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐഎം ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

എകെജി സെന്ററിലെത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ബിജെപിയുടെ നിയുക്ത എംഎല്‍എ ഒ.രാജഗോപാലും സമാധാന അന്തരീക്ഷത്തിന് മുന്‍കയ്യെടുക്കണമെന്നവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ടു അടിയന്തിര ഇടപെടലാവശ്യപ്പെട്ടു.
ഉത്തരാഖണ്ട് മാതൃകയില്‍ കേരളത്തില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കില്ലെന്നായിരുന്നു സിപിഐ നേതാവ് ആനിരാജയുടെ മറുപടി. ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ സിപിഐ നേതാവും കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. ഇരുകൂട്ടരും ചോരക്കളി നിര്‍ത്തണമെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ ആവശ്യപ്പെട്ടു.

അതിനിടെ തൃശൂര്‍ എടവിലങ്ങില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റ് ഓഫീസ് കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഐഎം ആരോപണം. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു സിപിഐഎം പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.