കേരളത്തെ സഹായിക്കാന്‍ സെസ്; 2000 കോടി അധികം ലഭിക്കുമെന്ന് തോമസ് ഐസക്
അഖിലേന്ത്യ അടിസ്ഥാനത്തിൽ കേരളത്തിനായി സെസ് പിരിക്കും . അരുൺ ജെയ്റ്റ്ലിയുമായി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് ധാരണ . സെസിൽ നിന്ന് കിട്ടുന്ന തുക കേന്ദ്രസഹായത്തിന് പുറമേ ആയിരിക്കും . രണ്ട് വർഷം കൊണ്ട് 2,000 കോടി രൂപ സമാഹരിക്കും . വിദേശവായ്പകൾക്ക് കേന്ദ്രധനമന്ത്രിക്ക് അനുകൂല നിലപാടെന്നും ഐസക് .
തിരുവനന്തപുരം: പ്രളയദുരിതം നേരിടാൻ കേന്ദ്ര ജിഎസ്ടിയിൽ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ കേരളത്തിനായി സെസ് പിരിക്കും. ഇതുവഴി രണ്ടു വർഷത്തിനുള്ളിൽ 2,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
സെസില്‍ നിന്ന് കിട്ടുന്ന തുക കേന്ദ്രസഹായത്തിന് പുറമേ ആയിരിക്കും. സെസ് പിരിക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗൺസിലിൽ ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനു പുറമെ ലഭിക്കുന്ന തുകയാണിത്. സംസ്ഥാനത്തിന് എടുക്കാവുന്ന വിദേശവായ്പയുടെ പരിധി ഉയർത്തണമെന്ന അപേക്ഷ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും തോമസ് ഐസക് അറിയിച്ചു.