ചണ്ഡീഗഡ്: ബി.ജെ.പി ഹരിയാന അധ്യക്ഷന്റെ മകന്‍ യുവതിയെ ശല്യപ്പെടുത്തിയ കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

സംഭവം നടന്ന റോഡിലെ അഞ്ച് സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. കാറില്‍ സഞ്ചരിക്കുന്ന യുവതിയെ മറ്റൊരു ആഡംബര കാറില്‍ ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയും സുഹൃത്തും പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് ഇരുവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്ന കേസ്. പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ നടപടികളില്‍ പോരായ്മ കണ്ടാല്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ യുവതിയുടെ പിതാവ് നേരത്തെ വ്യക്തമാക്കിയി്ട്ടുണ്ട്.

നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ മാധ്യമങ്ങള്‍ വഴി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

അതിനിടെ അറസ്റ്റ് ചെയ്ത് ഉടന്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം സംസ്ഥാനഅധ്യക്ഷന്‍ സുഭാഷ് ബറാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തി. 

അന്വേഷണം നടക്കുന്നതിനാല്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ബറാല അമിത്ഷായെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മകന്‍ കുറ്റം ചെയ്തതിന് സുഭാഷ് ബറാലെ മാറി നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നേതൃത്വം.