തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറയ്ക്കണമെന്നതടക്കം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

കലോത്സവത്തില്‍ അടിമുടി മാറ്റമാണ് വരാന്‍ പോകുന്നത്. പുതിയ പരിഷ്ക്കാരങ്ങള്‍ക്ക് തൃശൂര്‍ മേള തുടക്കമാകും. ഘോഷയാത്ര ഒഴിവാക്കി. പകരം ഉദ്ഘാടന വേദിക്ക് സമീപം സാംസ്കാരിക ദൃശ്യവിരുന്നുണ്ടാകും. വിദ്യാര്‍ത്ഥികളെ വെയിലത്ത് നടത്തരുതെന്ന് ബാലാവകാശ കമ്മീഷണ ശുപാര്‍ശ കണക്കിലെടുത്താണിത്. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറക്കും. മിമിക്രിയില്‍ ഇനി ആണ്‍-പെണ്‍ വ്യത്യാസമില്ല. കഥകളി സിംഗിളും ഗ്രൂപ്പും നാടോടിനൃത്തവും കഥാപ്രസംഗവും സംഘഗാനവും ഇനി പൊതുമത്സരങ്ങള്‍. എ ഗ്രേഡ് കിട്ടിയവര്‍ക്ക് ഒറ്റത്തവണ സാംസ്ക്കാരിക സ്കോളര്‍ഷിപ്പ് അനുവദിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്ല. എ,ബി.സി ഗ്രേഡുകള്‍ നിലനിര്‍ത്തി.