സുനന്ദയുടെ മരണം ആത്മഹത്യ; തരൂരിനെ പ്രതിയാക്കി കുറ്റപത്രം

ദില്ലി: സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയെന്ന് ദില്ലി പൊലീസ്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി തരൂരിനെതിരെ കുറ്റപത്രം. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയെന്ന് ദില്ലി പൊലീസ്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി തരൂരിനെതിരെ കുറ്റപത്രം. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം നൽകി . തരൂരിനെതിരെ ചുമത്തിയത് ജാമ്യമില്ലാവകുപ്പുകൾ . 10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കേസില്‍ ദില്ലി ഹൈക്കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകുമെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും നേരത്തെ ദില്ലി പൊലീസ് വക്താവ് ദീപേന്ദ്ര പതക് പറഞ്ഞിരുന്നു. 2014 ജനുവരി 17 നാണ് ദില്ലിയിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ സുനന്ദപുഷ്കർ മരിച്ചത്. തന്‍റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അവസാന നിഗമനമെന്തെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് ശശിതരൂർ എംപി രണ്ട് മാസം മുൻപ് പ്രതികരിച്ചിരുന്നു. 

സുനന്ദപുഷ്കർ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികൾക്ക് കേസിൽ പങ്കുള്ളതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി.എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.