തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയറടക്കം നിരവധി കൗൺസിലർമാർ പരിക്കേറ്റു. മേയർ വി വി രാജേഷിൻ്റെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. സിപിഎം കൗൺസിലർ സിന്ധു ശശിയുടെ തല പൊട്ടിയതിനെ തുടർന്ന് തുന്നലിട്ടു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്ക്. മേയർ വി വി രാജേഷിൻ്റെ കാലിന് പരിക്കേൽക്കുകയും കാട്ടായിക്കോണത്തെ സിപിഎം കൗൺസിലർ സിന്ധു ശശിയുടെ തല പൊട്ടുകയും ചെയ്തു. മേയറുടെ കാലിന് പ്ലാസ്റ്റർ ഇട്ടു. സിപിഎം കൗൺസിലറുടെ തലയിൽ നാല് തുന്നലിട്ടു.
മേയർ വി വി രാജേഷിൻ്റെയും കാപ്പ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതൻ്റെയും രാജി ആവശ്യപ്പെട്ടും ബിജെപി കൗൺസിലർമാർ പുനപ്രതിജ്ഞ നടത്തിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചും സിപിഎം കൗൺസിലർമാർ നടത്തിയ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. മേയറും മറ്റ് ബിജെപി കൗൺസിലർമാരും ഓഫീസിൽ എത്തിയതോടെ ഉന്തും തള്ളും ഉണ്ടായി. മേയർ ഉൾപ്പെടെ നിലത്ത് വീണു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്.
മേയറും കാപ്പാ കേസിൽ ഉൾപ്പെട്ട കൗൺസിലറും രാജിവെക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. മേയറുടെ സത്യപ്രതിജ്ഞയും ഡെപ്യൂട്ടി മേയറുടെ സത്യപ്രതിജ്ഞയും ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചു നിയമപരമായ തുടർനടപടികൾക്കും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ മാസം 29നാണ് അടുത്ത കൗൺസിൽ യോഗം കോർപറേഷനിൽ നടക്കുക.
മേയർക്കെതിരെ കടകംപള്ളി സുരേന്ദ്രൻ, ശക്തമായി നേരിടുമെന്ന് കെ സുരേന്ദ്രൻ
മേയറുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ കടന്നുവെന്ന് സമാധാനപരമായ പ്രതിഷേധിക്കുകയായിരുന്ന ആളുകളുടെ മേലെ ചാടിവീഴുകയായിരുന്നുവെന്ന് മുൻ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സിപിഎം കൗൺസിലർമാരെ ചവിട്ടിവീഴ്ത്തി. മുൻ മേയർമാർ ഇങ്ങനെ പ്രവർത്തിച്ചിട്ടില്ല. ഗുണ്ടായിസം ഉപയോഗിച്ച് കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കില്ലെന്ന് മേയർ വി വി രാജേഷ് ഓർക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മേയറെയും ഡെപ്യൂട്ടി മേയറെയും ഓഫീസിൽ കയറ്റാതിരിക്കാൻ ഗൂഢാലോചന നടന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു. ആസൂത്രിതമായ അക്രമമാണ് നടന്നത്. അക്രമത്തെ ശക്തമായി അപലിപ്പിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത കാര്യമാണ് സിപിഎം ചെയ്തത്. ശക്തമായി നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


