ക്യാമ്പുകളെക്കുറിച്ച് നിലവില്‍ പരാതികളില്ല. എന്നാല്‍ ക്യാമ്പ് വിട്ടുകഴിയുമ്പോഴുള്ള സ്ഥിതിയെക്കുറിച്ചാണ് ജനങ്ങളുടെ ആശങ്ക. വീട് നഷ്ടപ്പെട്ടവരെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം:പ്രളയ ദുരിതത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി. ബാങ്കുകളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ക്യാമ്പുകളില്‍ ഉള്ളവരെ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയടക്കമുള്ള കിറ്റ് നല്‍കും.കേടായ വീട്ടുപകരണങ്ങള്‍ നന്നാക്കാനും പദ്ധതി രൂപീകരിക്കും.
ഇന്നലെ 3314 ക്യാമ്പുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2774 ക്യാമ്പുകളായി ഇന്ന് കുറഞ്ഞു. 3,27,280 കുടുംബങ്ങളാണ് ഇന്നലെ ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍ 2,78,781 കുടുംബങ്ങളായി ഇന്നത് കുറഞ്ഞു. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് തിരിച്ചെത്തുക എന്ന പ്രക്രിയ ശക്തിപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് സന്തോഷകരമായ കാര്യമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലേ ക്യാമ്പുകള്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.ക്യാമ്പുകളെക്കുറിച്ച് നിലവില്‍ പരാതികളില്ല. എന്നാല്‍ ക്യാമ്പ് വിട്ടുകഴിയുമ്പോഴുള്ള സ്ഥിതിയെക്കുറിച്ചാണ് ജനങ്ങളുടെ ആശങ്ക. വീട് നഷ്ടപ്പെട്ടവരെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനത്തെ പിന്നാക്കം വലിക്കുന്ന തര്‍ക്കങ്ങളിലേക്ക് പോകരുത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലാണ് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ചെയ്യേണ്ടത്. തര്‍ക്കിക്കാനുള്ള സമയമല്ല യോജിപ്പ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. പ്രവര്‍ത്തനം നിലച്ച 50 സബ്സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചുകഴിഞ്ഞു. 16,158 ട്രാന്‍സ്ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചുകഴിഞ്ഞുതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനകം 60,593 വീടുകള്‍ വൃത്തിയാക്കിക്കി. 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ദൂരത്തിലെ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട വെല്ലുവിളിയായി നിലനില്‍ക്കുന്ന ഒന്ന് മരണപ്പെട്ട കന്നുകാലികളുടെയും മൃഗങ്ങളുടെയും സംസ്കരണമാണ്. അത് സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് ചെയ്തുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗവും വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍, കോഴഞ്ചേരി, പറവൂർ, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞിരുന്നു.
