കാസര്‍കോട്: മുസ്ലിം പണ്ഡിത നേതാവും ചെമ്പരിക്ക ഖാസിയുമായിരുന്ന എം അബ്ദുല്ല മൗലവി 2010-ലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെമ്പരിക്ക കടപ്പുറത്ത് കല്‍കെട്ടുകള്‍ക്ക് താഴെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചെരിപ്പും ഊന്നും വടിയും തൊട്ടപ്പുറത്ത് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും സിബിഐയും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. 

മരണം നടന്ന് ഏഴു വര്‍ഷത്തിന് ശേഷമാണ് പിന്നില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കുണ്ടെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്. ആദുര്‍ പരപ്പ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് പിഡിപി നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു എ.എസ്.ഐയെ കുറിച്ചും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ തുടരന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി.

കാഞങ്ങാട് ഡിവൈഎസ്പിയേയും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയേയും ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുവാന്‍ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരേയും വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ വിവരം ലഭിച്ചാല്‍ കേസന്വേഷണം നടത്തുന്ന സിബിഐക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്ന് വ്യക്തി വിരോധം തീര്‍ക്കുന്നതിനായി കെട്ടിചമച്ചതാണ് ഈ ആരോപണമെന്ന മറുവാദവും ഉയരുന്നുണ്ട്.