ഉപതെരഞ്ഞെടുപ്പ്: വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയപ്രതീക്ഷയിലാണ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍. 76.3 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് നേട്ടമാകുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു.

ആകെയുള്ള 199340 വോട്ടര്‍മാരില്‍ 152035 പേരും വോട്ട് രേഖപ്പെടുത്തി. 78.49 ശതമാനം സ്ത്രീകളും വോട്ട് ചെയ്തപ്പോള്‍ പുരുഷന്‍മാരുടെ വോട്ടിംഗ് ശതമാനം 73.71 ആണ്. 2014ല്‍ 74.36 ശതമാനമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമാണ് പാര്‍ട്ടി ഓഫീസുകളില്‍.

മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഉയര്‍ന്ന പോളിംഗ് ഗുണകരമാകുമെന്ന് ഇവര്‍ വിശ്വസിക്കുന്ന 75 ശതമാനത്തിന് മുകളില്‍ വോട്ടിംഗ് ശതമാനം പോയപ്പോള്‍ ഒന്നും ഈ മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു.

ബിഡിജെഎസിന്‍റെ നിസഹകരണം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടതുകൂടിയുണ്ട് ബിജെപിക്ക്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടത്തിയത് എന്ന പ്രതീക്ഷയാണ് ബിജെപി ക്യാമ്പ് വച്ച് പുലര്‍ത്തുന്നത്. അതേ സമയം കഴിഞ്ഞ തവണ ബിജെപിയിലേക്ക് ചോര്‍ന്ന വോട്ടുകള്‍ പിടിച്ചെടുത്ത് അനായാസമായ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കോട്ടയം സ്വദേശി കെവിന്‍റെ കൊലപാതകവും പൊലീസിന്‍റെ വീഴ്ചയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ടോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. മറ്റന്നാളാണ് വോട്ടെണ്ണല്‍. വോട്ടിംഗ് യന്ത്രങ്ങള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വോട്ട് രേഖപ്പെടുത്തിയവര്‍ ശതമാനം

സ്ത്രീകള്‍ - 83536 - 78.49%
പുരുഷന്‍മാര്‍ -68499 - 73.71%