ആകെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 28,717 വോട്ടുകള്‍ സജി ചെറിയാനും 21,378 വോട്ടുകള്‍ യുഡിഎഫിന്റെ അഡ്വ ഡി വിജയകുമാറും നേടി.


ചെങ്ങന്നൂര്‍: ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇടതുമുന്നണി അതിശക്തമായ ഭൂരിപക്ഷത്തിലേക്ക് കടക്കുന്നു. സജി ചെറിയാന്റെ ലീഡ് 8223 കടന്നു. അല്‍പ്പം മുന്‍പ് എണ്ണിക്കഴിഞ്ഞ മുളക്കുഴ പഞ്ചായത്തില്‍ മാത്രം സജി ചെറിയാന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇവിടെ എല്‍ഡിഎഫിന് 8661 വോട്ടുകളും യുഡിഎഫിന് 5024 വോട്ടുകളും ബിജെപിക്ക് 3369 വോട്ടുകളുമാണ് ലഭിച്ചത്. സജി ചെറിയാന്‍ താമസിക്കുന്ന പഞ്ചായത്ത് കൂടിയാണ് മുളക്കുഴ. ഇപ്പോള്‍ വോട്ടെണ്ണല്‍ എട്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. 

 ആകെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 28,717 വോട്ടുകള്‍ സജി ചെറിയാനും 21,378 വോട്ടുകള്‍ യുഡിഎഫിന്റെ അഡ്വ ഡി വിജയകുമാറും നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയ്‌ക്ക് 15,865 വോട്ടുകളാണ് നേടാനായത്. ആദ്യം വോട്ടെണ്ണിയ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. രണ്ടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായിരുന്നു. മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മുന്നിലെത്തി. കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയായ ചെങ്ങന്നൂര്‍ നഗരസഭയും കൈവിട്ട് പോയതോടെ സജി ചെറിയാന്റെ വിജയം ഉറപ്പിച്ചു. ആലയ്ക്ക് ശേഷം പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ ക്രമത്തിലാണ് വോട്ടെണ്ണുന്നത്.