ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ ഇവരുള്‍പ്പെടെ 25 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ചെങ്ങന്നൂരിലും അപരഭീഷണിക്ക് മാറ്റമിമില്ല. ആലപ്പുഴ തിരുവന്പാടി സ്വദേശി വിജയകുമാറും മാവേലിക്കര വഴുവാടി സ്വദേശി ശ്രീധരന്‍ പിള്ളയുമാണ് അപരന്‍മാരായി ഇന്ന് പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിശദീകരിക്കാനും ഇവര്‍ തയ്യാറായില്ല.

അപരന് പിന്നില്‍ സിപിഎം ആണെന്നാണ് എന്‍ഡി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയുടേയും UDF സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്‍റേയും മറുപടി. യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും പറയുന്നു. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഇന്ന് 11 പേരാണ് പത്രിക നല്‍കിയത്. 

എല്‍ഡിഎഫും എന്‍ഡിഎയും ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബുധനൂര്‍പഞ്ചായത്ത് പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ പി വിശ്വംഭര പണിക്കറാണ് എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ത്ഥി. എന്‍ഡിഎയുടേത് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി എംവി ഗോപകുമാറും. പത്രിക സമര്‍പ്പിക്കാനുള്ള സമയം മൂന്ന് മണിക്ക് അവസാനിച്ചെങ്കിലും പിന്നെയും ആളുകള്‍ എത്തിയിരുന്നു. ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. നാളെയാണ് സൂക്ഷ്മപരിശോധന. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.