ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം:രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.

താൻ കൂടി പങ്കെടുക്കണമെങ്കിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ നീട്ടിവെക്കുന്നത് പ്രശ്നമാകുമെന്നതിനാലാണ് ഇന്ന് തന്നെ യോഗം ചേരുന്നതെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. രാജ്യസഭാ സീറ്റ് കൈമാറാന്‍ തീരുമാനിച്ചത് മൂന്നുപേരും ചേര്‍ന്നെന്നും ചോദ്യങ്ങൾക്ക് മറുപടിപറയാൻ കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ കുര്യന്‍ കടന്നാക്രമിച്ചു. ദില്ലിയില്‍ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയെ എന്തിനാണ് വിളിച്ചതെന്നും എഐസിസി ജന.സെക്രട്ടറി എന്ന നിലയ്ക്കെങ്കില്‍ വിളിക്കേണ്ടത് വേണുഗോപാലിനെയെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ഉമ്മൻചാണ്ടിക്കെതിരെയുണ്ടായ പ്രസ്താവനകളെ എ ഗ്രൂപ്പ് നേതാക്കള്‍ പ്രതിരോധിച്ചു. ഉമ്മന്‍ ചാണ്ടി വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹനാനും ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വിഷ്ണുനാഥും പറഞ്ഞു.