ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി മറ്റൊരു ഭരണഘടനാ ബെഞ്ച് പുന:പരിശോധിക്കണം. ഈ വിധി അന്തിമമല്ല. 

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി മറ്റൊരു ഭരണഘടനാ ബെഞ്ച് പുന:പരിശോധിക്കണം. ഈ വിധി അന്തിമമല്ല. മദ്യഷാപ്പുകളെ വിഷയത്തില്‍ കോടതി ഉത്തരവ് പുന:പരിശോധിക്കാമെങ്കില്‍ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നും ചെന്നിത്തല ചോദിച്ചു.

വിഷയത്തില്‍ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരേ നിലപാടാണ് . സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടി. കോൺഗ്രസിനെ വിശ്വാസവും അന്ധ വിശ്വാസവും കോടിയേരിയും സിപിഎമ്മും പഠിപ്പിക്കേണ്ട. ശബരിമലയെ കലാപഭൂമിയാക്കരുത്. ആർഎസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്.

ശബരിമല സ്ത്രീ പ്രവേശം സര്‍ക്കാര്‍ കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യണം. വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുത്. ജെല്ലിക്കെട്ടിന്‍റെ കാര്യത്തില്‍ തമിഴ്നാട് സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ തീരുമാനിക്കണം. സുപ്രിം കോടതി വിധിക്കെതിരെ പത്തനം തിട്ട ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.

അതിനിടെ പന്തളത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. ദേവസ്വംജീവനക്കാരെ ഓഫീസിൽ നിന്നും പിടിച്ചിറക്കി വിട്ടു ഓഫീസ് പൂട്ടി. ഓഫീസിനു മുമ്പിൽ കുത്തിയിരിക്കുന്നു. ദേവസ്വം പ്രസിഡന്റ് രാജിവെക്കുക ഭരണം വിശ്വാസികളെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.