ദേവസ്വം ബോര്‍ഡ് ജനങ്ങളെ വഞ്ചിച്ചു. സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജി വയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജനങ്ങളെ വഞ്ചിച്ചു. വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോർഡ് ചെയ്തത്. സുപ്രീംകോടതിയിലെ നിലപാടിൽ ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായാണ് ഇത്തവണ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ പ്രതികരിക്കുകയും ചെയ്തു. സർക്കാര്‍ നിലപാടിന്‍റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാർ പറഞ്ഞു. റിവ്യൂ പെറ്റീഷൻ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതി കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നാണ് നേരത്തെ പറഞ്ഞതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.