സിബിഐ കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി
സിബിഐ താൽകാലിക ഡയറക്ടർ എം നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി. കേസ് ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതി കേൾക്കും.
ദില്ലി: സിബിഐയെ താൽക്കാലിക ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതിയിൽ അംഗമായ സാഹചര്യത്തിലാണ് കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ രണ്ടാം നമ്പര്‍ കോടതി നാല് ദിവസത്തിനകം കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഈമാസം 24ന് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി ചേരാനിരിക്കുകയാണ്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവുമാണ് സമിതിയിലുള്ളത്. നേരത്തെ അലോക് വര്‍മ്മ നൽകിയ കേസ് പരിഗണിച്ച സാഹചര്യത്തിൽ ജസ്റ്റിസ് എ.കെ.സിക്രിയെയാണ് സെലക്ഷൻ സമിതിയിലേക്ക് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണം എന്നതാണ് പ്രശാന്ത് ഭൂഷൺ, പൗരവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജും നല്കിയ ഹർജിയിലെ പ്രധാന ആവശ്യം. പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികളുടെ വിശദാശംങ്ങൾ എല്ലാം പരസ്യപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.