ചൈല്‍ഡ് ഹെല്പ്ലൈന് നമ്പർ പോണ്‍ സൈറ്റില്‍; 'സെക്സ് സര്‍വീസുകള്‍' ആവശ്യപ്പെട്ട് വിളികള്‍...
പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് 'സെക്സ്' എന്ന വാക്ക് ടാഗ് ആയി കൊടുത്തിരുന്നു. അങ്ങനെ ഓണ്‍ലൈനില്‍ പോണ്‍ സെര്‍ച്ച് ചെയ്യുന്നവരിലേക്ക് ഈ നമ്പർ എത്തുകയായിരുന്നു
ദില്ലി: കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ ടോള്‍ ഫ്രീ നമ്പർ പോണ്‍ സൈറ്റില്‍. നമ്പർ പോണ്‍ സൈറ്റില്‍ വന്നതോടെ ലൈംഗികാവശ്യങ്ങള്‍ക്ക് ആളെ കിട്ടുമോ എന്ന് ചോദിച്ചുകൊണ്ടുള്ള നിരവധി വിളികളാണ് ഹെല്‍പ്‍ലൈനിലെത്തിയത്.
ഫോണ്‍ വിളികള്‍ ശല്യമായതോടെ പഴയ നമ്പർ ഡീ-ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഹെല്‍പ്‍ലൈന് വേണ്ടി പുതിയ നമ്പറെടുത്തിട്ടുണ്ടെന്ന് എന്‍.സി.പി.സി.ആര്‍ (നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്) അറിയിച്ചു. അതേസമയം പഴയ നമ്പർ തന്നെ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.
2016ലാണ് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഹെല്‍പ്‍ലൈന്‍ ആരംഭിച്ചത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ പരാതിയായി ഫയല്‍ ചെയ്യുകയോ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചറിയിക്കുകയോ ചെയ്യാവുന്ന രീതിയിലായിരുന്നു ഹെല്‍പ്‍ലൈനിന്‍റെ പ്രവര്‍ത്തനം.
ഇക്കാര്യം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി ടോള്‍ ഫ്രീ നമ്പരും ഇ-മെയില്‍ ഐഡിയും നല്ല രീതിയില്‍ പരസ്യം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് 'സെക്സ്' എന്ന വാക്ക് ടാഗ് ആയി കൊടുത്തിരുന്നു. അങ്ങനെ ഓണ്‍ലൈനില്‍ പോണ്‍ സെര്‍ച്ച് ചെയ്യുന്നവരിലേക്ക് ഈ നമ്പർ എത്തുകയായിരുന്നു. തുടര്‍ന്നാണ് 'സെക്സ് സർവീസ്' ആവശ്യപ്പെട്ട് നിരവധി വിളികൾ ഹെല്‍പ്‍ലൈന്‍ കേന്ദ്രത്തിലേക്കെത്തിയത്.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എന്‍.സി.പി.സി.ആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെലികോം സര്‍വീസ് പ്രൊവൈഡറായ എം.ടി.എൻ.എല്ലിനെയും പരാതിയുമായി ഇവര്‍ സമീപിച്ചിട്ടുണ്ട്.