മലപ്പുറം:ടെലഗ്രാം വഴി നൂറുകണക്കിന് കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാനിയെ പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ ഏറിയാണ് തൊണ്ടിയില്‍ കൊടക്കാന്‍ ഷറഫലിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ഇയാളില്‍ നിന്ന് ലഭിച്ചത്. ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വിചിത്രമായ രീതികളായിരുന്നു ഇയാൾ ഗ്രൂപ്പില്‍ പിന്തുടർന്നു കൊണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ നിര്‍ബന്ധമായും പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. 

സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഷറഫലി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. ഇയാള്‍ അയച്ച നൂറു കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. ഷറഫലിയുടെ ഫോണിലും ഒട്ടേറെ അശ്ലീല രംഗങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിഗ്രാം ആപ്പു വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഷറഫലിക്കൊപ്പം ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. 

ഇയാള്‍ എം.സി.എക്ക് പഠിച്ചിരുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ സഹപാഠികള്‍ക്കും പതിവായി ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.