പൊള്ളലും മര്‍ദ്ദനവുമേറ്റ നിലയില്‍ മൂന്ന് വര്‍ഷം മുമ്പാണ് ബിലാത്തിക്കുളം സ്വദേശി അദിതി നമ്പൂതിരി മരിച്ചത്. പട്ടിണിക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹമ്ണ്യന്‍ നമ്പൂതിരിയും, രണ്ടാനമ്മ റംലയും കുട്ടിയെ കൊന്നുവെന്നായിരുന്നു കേസ്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഞരമ്പിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും അത് അച്ഛന്റെയും രണ്ടാനമ്മയുടേയും പീഡനം മൂലമാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. മരണ സമയം സംബന്ധിച്ച് ആശുപത്രി രേഖയിലും പോസ്റ്റ്മോര്‍ട്ടം രേഖയിലുമുള്ള വൈരുധ്യവും കമ്മീഷന്‍ ചോദ്യം ചെയ്യുന്നു. 

ആയുധം ഉപയോഗിച്ചും അല്ലാതെയുമുള്ള മര്‍ദ്ദനം നടന്നുവെന്ന കുറ്റത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് പരമാവധി മൂന്നുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ്ജ്, അന്വേഷണ ഉദ്യോഗസ്ഥന്‍ നടക്കാവ് മുന്‍ സി.ഐ സന്തോഷ് എന്നിവര്‍ക്കാണ് കമ്മീഷന്‍ അംഗം അഡ്വ നസീര്‍ ചാലിയം ശനിയാഴ്ച നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.