ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുർഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി കിട്ടിയിരിക്കുന്നത്

പെരിന്തൽമണ്ണ: കനകദുർഗക്ക് ആഴ്ച്ചയിൽ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുർഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി കിട്ടിയിരിക്കുന്നത്. ശബരിമലയിൽ ദർശനം നടത്തിയ വിരോധത്തിൽ കുട്ടികളെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നായിരുന്നു കനക ദുർഗയുടെ പരാതി. കമ്മിറ്റിയുടെ നിർദേശത്തിൽ സന്തോഷമെന്ന് കനക ദുർഗ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിലെത്തിയപ്പോൾ കനകദുർഗയ്ക്ക് ഭ‍ർതൃമാതാവിൽ നിന്നും സഹോദരനിൽ നിന്നും മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. കനകദുർഗ, തന്നെയാണ് മർദിച്ചതെന്നാരോപിച്ച് ഭർതൃമാതാവും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോടതിവിധി നേടിയാണ് കനകദുർഗ ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. 

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജായി പെരിന്തൽമണ്ണയിലെത്തിയ കനകദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആശ്രയകേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കനകദുർഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്. കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാട് എടുക്കുകയായിരുന്നു.