വിലയ്ക്ക് വാങ്ങിയ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചു
- കുഞ്ഞിനെ വിലക്ക് വാങ്ങി
- വാങ്ങിയത് പൂന്തുറ സ്വദേശികൾ
- ഏറ്റെടുത്ത് ശിശുക്ഷേമ സമിതി
- പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം പൂന്തുറ സ്വദേശി വിലയ്ക്ക് വാങ്ങിയ പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതി രക്ഷിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയാണ് സമിതി ഏറ്റെടുത്തത്. ഇടനിലക്കാരെ കണ്ടെത്തുന്നതിനായി വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.
ശിശുക്ഷേമ സമിതിയുടെ ട്രോള്‍ ഫ്രീ നമ്പരിലേക്ക് വന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ. പ്രാഥമിക അന്വേഷണത്തിൽ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തമിഴ്നാട് ജയലളിതാ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ വാങ്ങിയെന്നാണ് പൂന്തുറ സ്വദേശിയായ സ്ത്രീ സമ്മതിച്ചത്.
എത്ര വിലയാണ് കൊടുത്തതെന്ന് പക്ഷെ വ്യക്തമാക്കിയില്ല. കുഞ്ഞിനെ പൂന്തുറയിലെ വീട്ടിലെത്തി ഏറ്റെടുത്ത് ശിശു ക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിക്കടത്ത് , നിയമവിധേയമല്ലാതെ ദത്തെടുക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുഞ്ഞിനെ വാങ്ങിയവർക്കെതിരെ കേസ് എടുത്തത്.