ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മോഷണക്കുറ്റത്തിന് പിടിയാലായ യുവതിയോട് പോലീസ് ചെയ്തത് കൊടും ക്രൂരത. പൊലീസ് സ്‌റ്റേഷനില്‍വച്ച് വസ്ത്രമുരിഞ്ഞ് അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതിയുടെ പരാതി. സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും പരാതിയുണ്ട്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ജമ്മുവിലെ കോടതി ഉത്തരവിട്ടു.

ദേശീയ മാധ്യമമായ എന്‍ഡിറ്റിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. പോലീസുകാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 28 വയസുള്ള വിവാഹിതയായ യുവതിയെ, അവര്‍ വീട്ടുജോലിക്കു നില്‍ക്കുന്ന വീട്ടുകാരുടെ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്കെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി.

സ്‌റ്റേഷന്‍ ഹൗസ് ഓഫിസറും വനിതാ കോണ്‍സ്റ്റബിളും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചു. പരസ്യമായി തുണിയുരിഞ്ഞ് അപമാനിക്കുകയും ലൈംഗിമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നാലു ദിവസമാണ് അതിക്രൂരമായ പീഡനത്തിന് യുവതി ഇരയായത്. ഒടുവില്‍ ഇവരെ വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി അന്വേഷിച്ചെത്തിയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് മര്‍ദ്ദിച്ചെന്നും ുപരാതിയില്‍ ആരോപിക്കുന്നു.

യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.