ബീജിംഗ്: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ചൈനയിലെ ശൃംഖല ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതായി വെളിപ്പെടുത്തല്‍. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷീ ജിംഗ്പിംഗും മുന്‍കയ്യെടുക്കുന്നതിനിടയിലാണ് നിലവിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിച്ചേക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. തങ്ങളെ നീരീക്ഷിക്കാന്‍ അമേരിക്ക നിയോഗിച്ച സിഐഎയുടെ ചാരശൃംഖലയെ ചൈന തകര്‍ത്തതായാണ് വെളിപ്പെടുത്തല്‍.

Add Asianetnews as a Preferred SourcegooglePreferred

സിഐഎയില്‍ നിന്നും വിരമിച്ചതും ഇപ്പോള്‍ ജോലിയില്‍ തുടരുന്നതുമായി ചിലരെ ഉദ്ധരിച്ചാണ് പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈസ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് 2010-2012 കാലഘട്ടത്തില്‍ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തിയ 20 സിഐഎ ഉദ്യോഗസ്ഥരെ ചൈന വധിക്കുകയോ ജയിലിലിടക്കുകയോ ചെയ്തു. ഇതോടെ ഈ കാലഘടത്തില്‍ സിഐഎയുടെ ചാര പ്രവര്‍ത്തനം ചൈനയില്‍ ശിഥിലമായി. യുഎസ് ചാരന്മാരുടെ നീക്കം ചൈന കണ്ടെത്തിയതോ അല്ലെങ്കില്‍ ഒറ്റി കൊടുക്കപ്പെട്ടതോ ആകാം ഇതിന് വഴി വച്ചതെന്നാണ് വിലയിരുത്തല്‍.

ചാരന്മാരെ കണ്ടെത്താന്‍ സഹാചയിക്കുന്നവര്‍ക്ക് ചൈന നേരത്തെ വന്‍പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ പിടികൂടി ഒരു ഉദ്യോഗസ്ഥനെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വച്ച് വെടിവച്ച് കൊന്നത് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായിട്ടായിരുന്നു എന്നും അവിടെ നിന്നും തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ വെളിപ്പെടുത്തലുകളോട് അമേരിക്കയോ ചാരസംഘടനയായ സിഐഎയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.