പാകിസ്ഥാനിലെ കലാകാരന്മാര്‍ക്ക് നേരെയുള്ള വിലക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് കലാകാരന്മാര്‍ ഭീകരരല്ലെന്നും എന്നാല്‍ അവര്‍ക്ക് ആത്മാവില്ലേയെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ സിനിമകളെക്കുറിച്ചും അങ്ങനെയുണ്ടാക്കുന്ന കോടിക്കണക്കിന് രൂപയെക്കുറിച്ചും കഴിക്കുന്ന ബിരിയാണിയെക്കുറിച്ചും മാത്രമാണ് അവര്‍ക്ക് ശ്രദ്ധ. ഉറിയിലടക്കം ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഈക്കൂട്ടര്‍ അപലപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ തന്റെ സ്ഥാപനമായ പതഞ്ജലിയുടെ പ്രവര്‍ത്തനം പാകിസ്ഥാനിലേക്ക് വ്യാപിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. യോഗ ഒരു കലയാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5000 കോടിയുടെ ലാഭമാണ് പതഞ്ജലി നേടിയത്.

ദുഷ്ശക്തികളെ ഇല്ലാതാക്കുന്നത് അക്രമമല്ലെന്നായിരുന്നു സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ദാഊദ് ഇബ്രാഹീമും ഹാഫിസ് സഈദും അടക്കമുള്ളവരെ വകവരുത്താന്‍ മോദിക്ക് കഴിയുമെന്നും കള്ളപ്പണവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പോലുള്ള കാര്യങ്ങളെച്ചൊല്ലി ജനങ്ങള്‍ക്കുണ്ടായ ദേഷ്യം അതിലൂടെ മറക്കുമെന്നും രാംദേവ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ എല്‍ഡിഎ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തിന് രാംദേവ് വ്യക്തമായ മറുപടി നല്‍കിയില്ല. യോഗിയെന്ന നിലയില്‍ തനിക്ക് സന്തോഷമോ സങ്കടമോ ഉണ്ടാവില്ലെന്നും എന്നാല്‍ മോദിയെ തനിക്ക് വിശ്വാസമാണെന്നും രാംദേവ് പറഞ്ഞു. മോദിയോടും അമിത് ഷായോടും തനിക്ക് വ്യക്തിപരമായ വൈകാരിക ബന്ധമുണ്ടെന്നും എന്നാല്‍ സോണിയാ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും തനിക്ക് വിദ്വേഷമൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ കൂടുതല്‍ സാധ്യത കാണുന്നത് പ്രിയങ്കാ ഗാന്ധിക്കാണ്. സിപിഐ നേതാവ് എ.ബി ബര്‍ദ്ദനുമായും അടുത്ത ബന്ധമായിരുന്നു. ചിലര്‍ക്ക് കാവി നിറത്തോട് എന്താണ് ഇത്ര വിദ്വേഷമെന്ന് മനസിലാവുന്നില്ല. ബുര്‍ഖയോ താടിയോ ജീന്‍സോ സ്കര്‍ട്ടോ തനിക്ക് വിഷയമല്ലെന്നും രാംദേവ് പറഞ്ഞു. എന്ത് ധരിച്ചാലും അത് രാജ്യത്ത് തന്നെ നിര്‍മ്മിച്ചതായിരിക്കണമെന്നതാണ് പ്രധാനം.