ബെയ്ജിങ്: സാമ്പത്തിക ഇടനാഴി സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ തയാറെന്ന് ചൈന. പാക് അധീന കശമീരിലൂടെ കടന്നുപോകുന്ന ചൈന -പാക് സാമ്പത്തിക ഇടനാഴി സംബന്ധിച്ചാണ് തർക്കം. പദ്ധതി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കൾ പരിഹരിക്കാൻ ചർച്ചയാകാമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈങ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ള പരിഹാരമാണ് വേണ്ടത്. സാമ്പത്തിക ഇടനാഴി സംബന്ധിച്ച ചൈനയുടെ നിലപാട് പലതവണ ആവർത്തിച്ചതാണ്. ഇന്ത്യയും ചൈനയും തമ്മിൽ പല വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാൽ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ ഹനിക്കാത്ത പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഏതെങ്കിലും ഒരു പക്ഷത്തിനു മാത്രമായി പ്രശ്നപരിഹാരം സാധ്യമാകില്ലെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു പദ്ധതിയെ തുടക്കം മുതൽ ഇന്ത്യ എതിർത്തുവരികയാണ്. ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി. സാമ്പത്തിക ഇടനാഴിക്കുവേണ്ടി 4600 കോടിയോളം അമേരിക്കൻ ഡോളറാണ് ചൈന മുതൽ മുടക്കിയത്.
