കീടനാശിനിയുടെ സാനിധ്യം കണ്ടെത്താന്‍ ലാബില്‍ അയച്ച് ഫലം വരാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട എന്നതാണ് ഇതിന്‍റെ പ്രത്യേകത

തൃശ്ശൂര്‍: പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെയും രാസവസ്തുക്കളുടെയും സാനിധ്യം കണ്ടെത്താനുള്ള വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് തൃശൂര്‍ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കൃഷിവകുപ്പുമായി ചേര്‍ന്ന് പ്രൊജക്ട് വിപുലപ്പെടുത്താനുളള ശ്രമത്തിലാണ് ഇവര്‍.

ഒരു മോയ്‍സ്‍ചര്‍ സെന്‍സറാണ് ആദ്യം ഉപയോഗിക്കേണ്ടത്. ഇത് പച്ചക്കറിയ്‌ക്ക് മുകളില്‍ വെയ്‌ക്കുമ്പോള്‍ സെന്‍സറുകള്‍ ഈര്‍പ്പത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞ് ഒരു മൊബൈല്‍ ആപ്പിലേക്ക് നല്‍കുന്നു. പച്ചക്കറികളിലെ ഈര്‍പ്പത്തിന്‍റെ സാനിധ്യം അനുസരിച്ച് രാസവസ്തുക്കളുടെ അളവ് മൊബൈല്‍ ആപ്പില്‍ കാണാന്‍ കഴിയും. ഇതുവഴി ഉപയോഗയോഗ്യമായ പച്ചക്കറികള്‍ കണ്ടെത്താനാകും. തൃശൂര്‍ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ മൃദുല, സച്ചിന്‍, സായിവന്ദന, സന്ദീപ്, എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്.

കീടനാശിനിയുടെ സാനിധ്യം കണ്ടെത്താന്‍ ലാബില്‍ അയച്ച് ഫലം വരാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മനസ്സിലാക്കാം. കൃഷിവകുപ്പിന് പ്രൊജക്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചാല്‍ പ്രൊജക്ട് വിപുലപ്പെടുത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.