തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. ചടയമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്ലം ജില്ലയിൽ രോഗം കണ്ടെത്തുന്നത്.

വയറിളക്കം ഉള്‍പ്പെടെ രോഗലക്ഷണം കണ്ടാല്‍ ചികില്‍സ തേടണം. വ്യക്തി പരിസര ശുചിത്വം , വൃത്തിയുള്ള ഭക്ഷണം , തിളപ്പിച്ചാറ്റിയ വെള്ളം , കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്ള പ്രദേശങ്ങളിലെ ആളുകൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്. 

നേരത്തേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം പടരുന്നതായി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുറ്റ്യാടി ഭാഗത്താണ് തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം പടര്‍ന്നുപിടിയ്ക്കുന്നതായി കണ്ടെത്തിയത്. 

കഴിഞ്ഞയാഴ്ചയാണ് കുറ്റ്യാടിക്കടുത്ത് കായക്കൊടി പഞ്ചായത്തില്‍ 40ഓളം തൊഴിലാളികളില്‍ മന്ത് അണുബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കുറ്റ്യാടിയില്‍ നിരവധി കെട്ടിടങ്ങളില്‍ ഇവര്‍ താമസിക്കുന്നുണ്ട്

 ഇതേ തുടര്‍ന്ന് കുറ്റ്യാടിയില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ തൊഴിലാളികളുടെ വന്‍തിരക്കായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പരിശോധന സംഘടിപ്പിച്ചത്.