ജനല്‍ ചില്ലുകള്‍ തകര്‍ന്നു മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: മാവേലിക്കര ചാരുംമൂട്ടിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ചാരുംമൂട് കരിമുളക്കലിലെ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്കുനേരെ ഈസ്റ്റർ ദിനത്തിൽ പുലർച്ചെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. അക്രമിസംഘം പള്ളിയിലേക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകളും പൂച്ചെട്ടികളും തകര്‍ന്നു. പള്ളിവികാരിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സംഭവത്തിൽ സമീപവാസികളായ അരുൺ ,സുനു , സനിൽ രാജ് എന്നിവരെ പോലീസ് കസ്റ്റഡയിലെടുത്തു. ഇതലൊരാളെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. മൂന്ന് പേരും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

നേരത്തെ സെമിത്തേരി നിർമാണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ തന്നെ ആസൂത്രണം ചെയ്ത് ആക്രമണമാണോ എന്ന കാര്യവും ഇനി അറിയാനുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം നേതാവ് എംവി ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.