പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളിയായ കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജിന്റെ സിഐഡി ഉദ്യോഗസ്ഥര്‍ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ജോര്‍ജ്ജ് മറുപടി നല്‍കി. പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ മാസം ജോര്‍ജ്ജ് മന്ത്രിസ്ഥാനം രാജിവച്ചത്.

മടിക്കേരി ഡിവൈഎസ്‌പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജിന്റെ സിഐഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. നാല് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ സിഐഡി ഉദ്യോഗസ്ഥ‍ര്‍ ജോര്‍ജ്ജിനോട് നൂറ്റിഅറുപത്തിരണ്ട് ചോദ്യങ്ങള്‍ ചോദിച്ചതായാണ് റിപ്പോ‍ര്‍ട്ട്. ഇതില്‍ പല ചോദ്യങ്ങള്‍ക്കും ജോര്‍ജ്ജ് മറുപടി നല്‍കിയില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഗണപതിയുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തന്റേതല്ലായിരുന്നുവെന്നും മൂന്ന് തവണ ഗണപതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജോര്‍ജ്ജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഗണപതിക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുവെന്ന് ജോര്‍ജ്ജ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സിഐഡി വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ജോര്‍ജ്ജ് പ്രതികരിച്ചു.

കെ ജെ ജോര്‍‍ജ്ജും മുതിര്‍ന്ന ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് ശേഷമാണ് കഴിഞ്ഞ മാസം ഏഴിന് ഡിവൈഎസ്‌പി ഗണപതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കോടതി നിര്‍‍ദ്ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ജോര്‍ജ്ജ് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.