വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴയിൽ രണ്ട് പേർ മരിച്ചു. മലപ്പുറത്ത് നാലുവയസുകാരനും വയനാട്ടിൽ ഒരാളുമാണ് മരിച്ചത്. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു വയസുകാരന്‍ വെളളത്തില്‍ വീണ് മരിച്ചു. വയനാട് പടിഞ്ഞാറത്തറയില്‍ ഒരാള്‍ ഷോക്കേറ്റ് മരിച്ചു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഇടവിട്ടുളള കനത്ത മഴ തുടരുകയാണ്. മതിൽ ഇടിഞ്ഞും മരങ്ങൾ കടപുഴകിയും വെള്ളം കയറിയും പലയിടത്തും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശമുണ്ടായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടി ഹമീദിന്‍റേയും നദീറയുടേയും മകന്‍ ആദം അയ്മന്‍ ആണ് മരിച്ചത്. തോടിന്‍റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വയനാട് പടിഞ്ഞാറെത്തറയിലാണ് ഒരാള്‍ ഷോക്കേറ്റ് മരിച്ചത്. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുമ്പോഴാണ് അപകടം.

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് യന്ത്രത്തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യതൊഴിലാളികളെയും തീരരക്ഷാസേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തൊട്ടില്‍പാലം, ചാലിപ്പുഴ, ഉറുമി, കുളിരമുട്ടി, വിലങ്ങാട് പുഴ എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം അല്‍പനേരം തടസ്സപ്പെട്ടു. കൊയിലാണ്ടി -ബാലുശേരി സംസ്ഥാന പാതയില്‍ മരം വീണും ഗതാഗതം തടസ്സമുണ്ടായി. ചാലിപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ടാവുകയും ജല നിരപ്പ് ഉയരുകയും ചെയ്തതിനെത്തുടർന്ന് ഇന്നത്തെ അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

പാലക്കാട് പുതുപ്പള്ളി തെരുവില്‍ ശക്തമായ മഴയില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. കണ്ണംകുണ്ട് ക്രോസ് ‍വേയും നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളും അടച്ചു. മംഗലം ഡാമിന്‍റെ 6 ഷട്ടറുകള്‍ 5 CM വീതം ഉയര്‍ത്തി. കാസര്‍ഗോഡ് കോഴിപ്പാടി, വലിയപറമ്പില്‍ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. വിനോദസഞ്ചാര മേഖലകള്‍ അടച്ചു. ക്വാറികള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി.

മലപ്പുറം വടക്കേമണ്ണയില്‍ മണ്ണിടിഞ്ഞു വീട്ടമ്മ മണ്ണിൽ അകപ്പെട്ടു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. വയനാട് വൈത്തിരി, ലക്കിടി മേഖലകളില്‍ അതി തീവ്രമഴ രേഖപ്പെടുത്തി. ചുരങ്ങളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചു. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. തരിയോട് കമ്പനിക്കുന്ന് പൊയില്‍, തയ്യില്‍ എന്നീ ഉന്നതികളില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ തരിയോട് ജിഎല്‍പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മീനാക്ഷി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തെ താമസക്കാരെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇരിട്ടി ഉളിക്കല്‍ വയത്തൂര്‍ പാലത്തില്‍ വെള്ളം കയറി. പുളിങ്ങോം കോഴിച്ചാലിൽ വെള്ളം കയറിയതിനെ തുടർന്ന് തുരുത്തിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. തുരുത്തിലെ താമസക്കാരിയായ സുമതിയെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.

YouTube video player